മുംബൈയിലെ ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തി

മുംബൈയിലെ ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തി

മുംബൈ : മുംബൈയിലെ ദാദർ റെയില്‍വേ സ്‌റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം ട്രെയിനില്‍ മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പ്രതികളെ മുംബൈ പൊലീസ് പിടികൂടി.

തിങ്കളാഴ്ച പുലർച്ചെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) ഗവണ്‍മെന്‍റ് റെയില്‍വേ പൊലീസും (ജി.ആർ.പി) ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയ് പ്രവീണ്‍ ചാവ്ദ, ശിവജീത് സുരേന്ദ്ര സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ കൊലപാതകം നടന്നത് പൈഡുണി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായി. പൊലീസ് പറയുന്നതനുസരിച്ച്‌ കൊല്ലപ്പെട്ട അലി ഷെയ്ഖുമായി പ്രതികള്‍ക്ക് ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലി ഉണ്ടായിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കാനായി തുതാരി എക്‌സ്പ്രസ് ട്രെയിനില്‍ പോകാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ദാദർ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളില്‍ ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റൊരാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ടയാളും പ്രതികളും ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തുന്നവരാണ്. ചോദ്യം ചെയ്യലില്‍ സഹായിക്കാൻ പൊലീസ് ആംഗ്യഭാഷാ വിദഗ്ധനെ നിയോഗിച്ചിരുന്നു.

Leave a Reply