വെടിനിര്‍ത്തല്‍ അവസാനിച്ചതിനു ശേഷം ബോംബാക്രമണം; ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 178 ആയി

വെടിനിര്‍ത്തല്‍ അവസാനിച്ചതിനു ശേഷം ബോംബാക്രമണം; ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 178 ആയി

ഏഴു ദിവസത്തെ ഇടവേളക്കുശേഷം വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ബോംബിങ്ങില്‍ 178 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

അവശേഷിച്ച ബന്ദികളെ കൂടി വിട്ടുനല്‍കാൻ ഹമാസിനെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്‍റെ പുതിയ കൂട്ടക്കുരുതി. ഹമാസ് വ്യവസ്ഥകള്‍ലംഘിച്ചതാണ് യുദ്ധം പുനരാരംഭിക്കാൻ വഴിയൊരുക്കിയതെന്ന് കുറ്റപ്പെടുത്തിയ അമേരിക്ക, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാര്‍ഥ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇസ്രായേല്‍ കൊടുംക്രൂരത തുടരുന്ന സാഹചര്യത്തില്‍ മധ്യസ്ഥനീക്കം പ്രതിസന്ധിയിലാണെന്ന് ഖത്തര്‍ പറഞ്ഞു.

ഒരാഴ്ച നീണ്ടുനിന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്നലെ കാലത്ത് അവസാനിച്ചതു മുതല്‍ സിവിലിയൻ കേന്ദ്രങ്ങളില്‍ വൻ വ്യോമാക്രമണവും ഷെല്ലാക്രമണവും തുടരുകയാണ് സൈന്യം. ഇന്നലെമാത്രം 589 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേവരിലും സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍. ഗസ്സയുടെ വടക്കും തെക്കുമായി ഇരുനൂറിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ഇസ്രായേല്‍. ദക്ഷിണ ഗസ്സനഗരമായ ഖാൻയൂനുസില്‍ ജനങ്ങളോട് കൂടുതല്‍ തെക്കോട്ട് ഒഴിഞ്ഞുപോകാൻ സൈന്യം നിര്‍ദേശിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ ദക്ഷിണ ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ അഭയം തേടി. ശുജാഇയ മേഖലയില്‍വീടുകള്‍ക്കുമേല്‍ ബോംബിട്ട് നിരവധിപേരെ കൊലപ്പെടുത്തി.

അതിര്‍ത്തി ക്രോസിങ് നഗരമായ റഫയിലും ആക്രമണം നടന്നു.ഗസ്സയില്‍ ഇതുവരെ 15,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 6,000 പേര്‍ കുട്ടികളാണ്. ഇസ്രായേല്‍ നഗരങ്ങളായ അഷ്‍കലോണ്‍, സിദറോത്ത്, ബീര്‍ഷേബ എന്നിവിടങ്ങളിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. നിറിമില്‍ മോര്‍ട്ടാര്‍ ആക്രമണത്തില്‍ തങ്ങളുടെ അഞ്ചു സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ . ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ സൈനികരും ഹമാസ് പോരാളികളും തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍ നടന്നു.

ഇസ്രായേല്‍ നടപടിയെ വിമര്‍ശിച്ച്‌ അറബ് മുസ്ലിം രാജ്യങ്ങള്‍. സമാധാനചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഖത്തര്‍. യുദ്ധം പുനരാരംഭിച്ചത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് . 137 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കയ്യില്‍ തന്നെയാണെന്ന് ഇസ്രായേല്‍. ഇവരില്‍ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളതെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ്.

247 ബന്ദികളില്‍ 110 പേരെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്.ബാക്കിയുള്ള ബന്ദികളെ വിട്ടയക്കണമെങ്കില്‍ ഇസ്രായേല്‍ വര്‍ഷങ്ങളായി ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏഴായിരത്തിലേറെ ഫലസ്തീനികളെ വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

Leave a Reply