ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. നിലവില്‍, 5 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില.
കാലാവസ്ഥ പ്രതികൂലമായതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 30 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. കൂടാതെ, 17 വിമാനങ്ങള്‍ പൂര്‍ണമായും റദ്ദ് ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ സര്‍വീസ് നടത്താൻ കഴിയാതെ വന്നതോടെ എയര്‍പോര്‍ട്ടിനകത്ത് യാത്രക്കാര്‍ തടിച്ചുകൂടിയിരിക്കുകയാണ്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരത കുറയുന്നതിനാലാണ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താൻ സാധിക്കാത്തത്. 13 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെയാണ് വിമാന സര്‍വീസുകള്‍ വൈകുന്നത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രകോപിതരാകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്നലെ വിമാനം വൈകുമെന്ന് അറിയിപ്പ് നടത്തിയ പൈലറ്റിനെ യാത്രക്കാരൻ മര്‍ദ്ദിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പുറപ്പെടേണ്ട വിമാന സര്‍വീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞതിനാല്‍ ഡല്‍ഹിയില്‍ നിന്നുള്ള 30 ഓളം ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.