ന്യൂഡല്‍ഹി: ഇന്ത്യൻ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ചരക്കുകപ്പലിന് കേടുപാടുകള്‍ സംഭവിച്ചു.
എന്നാല്‍ ആളപായമില്ല. ഇന്ത്യയിലെ വെരാവലില്‍ നിന്ന് 200 കിലോമീറ്റര്‍ (120 മൈല്‍) തെക്കുപടിഞ്ഞാറായാണ് സംഭവം. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്‌ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തെതുടര്‍ന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവ ആക്രമണം നടന്നത് സ്ഥിരീകരിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നു.
ചെങ്കടലിലെ വാണിജ്യ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സയില്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുകയാണ്.