ലഹരിക്കടിമയായ മകൻ മാതാവിന്റെ കഴുത്തറുത്തു:മാതാവിന്റെ നില അതീവ ഗുരുതരം, പ്രതി കസ്റ്റഡിയിൽ

ലഹരിക്കടിമയായ മകൻ മാതാവിന്റെ കഴുത്തറുത്തു:മാതാവിന്റെ നില അതീവ ഗുരുതരം, പ്രതി കസ്റ്റഡിയിൽ

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ അമ്മയെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ….

എറണാകുളത്തായിരുന്നു ജലീലും കുടുംബവും താമസിച്ചിരുന്നത്. പ്ലസ്ടുവിന് ശേഷം പഠനം നിര്‍ത്തിയ മകന്‍ മുഹമ്മദ് അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ചിരുന്നു. മുഹമ്മദിന്‍റെ ലഹരി ഉപയോഗം കൂടിയതോടെയാണ് കുടുംബം കൊടുങ്ങല്ലൂരില്‍ വന്ന് താമസം ആരംഭിച്ചത്. മകന്‍റെ കൂട്ടുകെട്ടുകള്‍ മാതാപിതാക്കള്‍ വിലക്കുകയും ചെയ്തു. ലഹരി ഉപയോഗം തടഞ്ഞതിന്‍റെ വൈരാഗ്യത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ഉമ്മ സീനത്തിനെമുടിയില്‍ കുത്തിപ്പിടിച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്. നിലവിളി കേട്ടെത്തിയ അയല്‍ വാസി കബീറിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പൊലീസാണ് സീനത്തിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സീനത്തിന്‍റെ സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.