കുവൈറ്റിലെ തീപ്പിടുത്തം: മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

കുവൈറ്റിലെ തീപ്പിടുത്തം: മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമർപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച്‌ അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്കൊപ്പം എത്തിയ കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമർപ്പിച്ചു.

തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. ശേഷം കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നല്‍കി. കണ്ണീരടക്കാനാകാതെ വിതുമ്ബിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയ്ക്കായിരുന്നു നെടുമ്ബാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. തുടർന്ന് മൃതദേഹങ്ങള്‍ ആംബുലൻസുകളില്‍ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.

തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച്‌ മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്.

കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.

Leave a Reply