കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 41 പേർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ കൂടുതൽ മലയാളികളെന്ന് സൂചന. ഇതിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34) ആണ് മരിച്ചത്. പത്ത് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്നയാളാണ് രഞ്ജിത്ത് . ഇതിനു മുൻപ് കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. എൻബിടിസി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ.
തെക്കൻ കുവൈത്തിലെ മാംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.
പുലർച്ചെ നാലരയോടെയ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. നിരവധി പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളില്‍ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.