മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച രാജ്ഗഢ് ജില്ലയില്‍ കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബോഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മഹി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപത്തെ പറമ്ബില്‍ കളിക്കുന്നതിനിടെ തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്.
25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് വിദഗ്ധ സംഘം രക്ഷിച്ചത്. കുട്ടി ചികിത്സയ്ക്കിടെ രാവിലെ 6 മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.