സൗദി അറേബ്യയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു. കാസർഗോഡ് കുമ്പളക്കോട് സ്വദേശി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. വെടിയൊച്ച കേട്ട് സഹതാമസക്കാർ വന്ന് നോക്കുമ്പോൾ വാഹനത്തിനുള്ളിൽ ബഷീർ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന് അൽപം മുമ്പ് തൊട്ടടുത്തെ സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്ലാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്. അസൈനാർ മുഹമ്മദ് ആണ് പിതാവ്, ഉമ്മ: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.