നീറ്റ് ചോര്‍ച്ച: ജാര്‍ഖണ്ഡ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു

നീറ്റ് ചോര്‍ച്ച: ജാര്‍ഖണ്ഡ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എഹ്‌സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

കൂടാതെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്ത് വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹഖിനെയും ആലമിനെയും സിബിഐ അറസ്റ്റ് ചെയ്തത്.

മെയ് അഞ്ചിനാണ് നീറ്റിന്റെ ഹസാരിബാദ് സിറ്റി കോര്‍ഡിനേറ്ററായി എഹ്‌സാനുല്‍ ഹഖിനെ എന്‍ടിഎ നിയമിച്ചത്. വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലത്തെ എന്‍ടിഎ നിരീക്ഷകനായും ഒയാസിസ് സ്‌കൂളിലെ സെന്റര്‍ കോര്‍ഡിനേറ്ററായും നിയമിച്ചിരുന്നു.

ബീഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇവരുടെ പങ്കിനെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ചോദ്യപേപ്പര്‍ ബോക്‌സുകള്‍ തുറക്കുന്നതിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡം സ്‌കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡിജിറ്റല്‍ ലോക്ക് തകരാര്‍ കാരണം ചോദ്യപേപ്പര്‍ അടങ്ങിയ ബോക്‌സുകള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എഹ്‌സാനുല്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് എന്‍ടിഎയെ ഇക്കാര്യം അറിയിച്ച ശേഷം കട്ടര്‍ ഉപയോഗിച്ച് ബോക്‌സുകള്‍ തുറക്കുകയായിരുന്നുവെന്നാണ് ഹഖ് പറഞ്ഞത്.

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ആറ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം ഏറ്റെടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് കേസുകളും ഇതിലുള്‍പ്പെടുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബീഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് കേസും രാജസ്ഥാനില്‍ നിന്നുള്ള മൂന്ന് കേസുമാണ് സിബിഐ നിലവില്‍ അന്വേഷിച്ച് വരുന്നത്. വ്യാഴാഴ്ചയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply