സ്ഥാനാർത്ഥി സ്വരാജെങ്കിലും മത്സരിക്കുന്നത് പിണറായി; നിലമ്പൂരിൽ പിണറായി ലക്ഷ്യമിടുന്നത് ഈ 3 കാര്യങ്ങൾ…

സ്ഥാനാർത്ഥി സ്വരാജെങ്കിലും മത്സരിക്കുന്നത് പിണറായി; നിലമ്പൂരിൽ പിണറായി ലക്ഷ്യമിടുന്നത് ഈ 3 കാര്യങ്ങൾ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടത് പക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടത് പക്ഷം പൊതുസ്വാതന്ത്രനെ കളത്തിലിറക്കുമെന്നാണ് കരുതിയതെങ്കിലും പാർട്ടിയിലെ യുവനേതാക്കളിൽ ഏറ്റവും ശ്രദ്ധേയനും ദേശാഭിമാനി എഡിറ്ററുമായ എം സ്വരാജിനെ തന്നെയാണ് എൽഡിഎഫ് നിലമ്പൂർ പിടിക്കാൻ കളത്തിലിറക്കിയത്. നിലമ്പൂരിൽ വീണ്ടും ഒരു സ്വതന്ത്രനെ അവതരിപ്പിക്കുന്നത് പാർട്ടി അനുഭാവികൾക്കും ഇടത് അനുകൂല വോട്ടർമാർക്കും സ്വീകാര്യമാവില്ലെന്ന തിരിച്ചറിവിലാണ് അവസാനഘട്ടം എം സ്വരാജ് എന്ന ശക്തനായ സ്ഥാനാർത്ഥിയിലേക്ക് പാർട്ടി എത്തുന്നത്.

സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ, പ്രധാന എതിരാളി പി വി അൻവറാണെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം നടത്തിയാണ് അൻവർ ഇടത് പക്ഷം വിട്ടിറങ്ങിയത്. അതിനാൽ ഈ പോരാട്ടം പിണറായിയ്ക്ക് നിർണായകമാണ്. സ്ഥാനാർത്ഥി സ്വരാജെങ്കിലും മത്സരിക്കുന്നത് പിണറായി എന്ന ധ്വനി തന്നെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്.

നിലമ്പൂർ മണ്ഡലത്തിൽ വ്യക്തിപരമായി തനിക്ക് വൻ സ്വാധീനമുണ്ടെന്നാണ് പി വി അൻവർ അവകാശപ്പെടുന്നത്. നിലമ്പൂരിൽ രണ്ടുതവണ നേടിയ വിജയം ഇടതുപക്ഷത്തിന്റെ വിജയമല്ലെന്നും താൻ വ്യക്തിപരമായി നേടിയെടുത്ത വിജയമാണെന്നും ആവർത്തിക്കുകയാണ് അൻവർ. ഈ അവകാശവാദത്തെ തകർക്കുക എന്നതാണ് പിണറായിയുടെയും ഇടത് പക്ഷത്തിന്റെയും ആദ്യലക്ഷ്യം.

പി വി അൻവറെ മണ്ഡലത്തിൽ നിഷ്പ്രഭനാക്കുകയെന്ന ലക്ഷ്യവും എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സിപിഐഎമ്മിനുണ്ട്.അൻവർ കറിവേപ്പിലയായി എന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരിഹാസവും അൻവറെ രാഷ്ട്രീയമായി തകർക്കാൻ സിപിഐഎം തീരുമാനിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. നിലമ്പൂർ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായതിനാൽ അവിടെ വിജയിക്കേണ്ടത് രാഷ്ട്രീയമായി സിപിഐഎമ്മിന്റെ അനിവാര്യത കൂടിയാണ്.

Leave a Reply