കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്നും നാളെയും കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോര്‍ട്ട് ജംഗ്ഷൻ, കലൂര്‍, കടവന്ത്ര, തേവര എന്നിവടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഇന്ന് വൈകിട്ട് 5 മണിയോടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂര്‍ക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.
തുടര്‍ന്ന് മറൈൻ ഡ്രൈവില്‍ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാര്‍ജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. യോഗത്തില്‍ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എൻ രാധാകൃഷ്ണൻ, ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജോര്‍ജ്ജ് കുര്യൻ, സി കൃഷ്ണകുമാര്‍, പി സുധീര്‍, അഡ്വ. കെ എസ് ഷൈജു, അഡ്വ. നാരായണൻ നമ്ബൂതിരി, വെള്ളിയാംകുളം പരമേശ്വരൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.