നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫിൽ സജീവമാകവേ കോൺഗ്രസ് നേതാവിനെതിരെ വിമർശനവുമായി പിവി അൻവർ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ. തിരഞ്ഞെടുപ്പിൽ പി.വി.അൻവറിനെ ഒതുക്കാനാണോ പിണറായിയെ ഒതുക്കാനാണോ യുഡിഎഫ് ചെയർമാൻ കോടിയായ വിഡി സതീശൻ ഉദ്ദേശിക്കുന്നതെന്ന് പി.വി.അൻവർ ചോദിച്ചു. സതീശൻ അൻവറിനെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്നെ ഒതുക്കാൻ ഞാനും അദ്ദേഹവുമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ എന്നോട് ഈ കാണിക്കുന്നതിൽ നിഗൂഢ ലക്ഷ്യമുണ്ട്. ആ നിഗൂഢ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുകയാണ്. ഏകദേശം എന്താണെന്ന് കിട്ടിയിട്ടുണ്ട്. എനിക്ക് പ്രതീക്ഷ കെ.സി.വേണുഗോപാലിലാണ് ഉള്ളത്. രമേശ് ചെന്നിത്തലയും കെ. മുരളീധരനുമെല്ലാം എന്നെ പലതവണ വിളിച്ചു’’ – അൻവർ പറഞ്ഞു.
‘‘ഇന്നലെ പി.കെ.കുഞ്ഞാലിക്കുട്ടി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് അൻവറിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അതിനുവേണ്ടി 5 മണിക്ക് കോഴിക്കോട് പോയി. 5 മുതൽ ഏഴേമുക്കാൽ വരെ കോഴിക്കോട് ടൗണിൽ കാത്തിരുന്നു. ധൃതിയുണ്ട് പിന്നീട് സംസാരിക്കാമെന്നാണ് ഒടുവിൽ വേണുഗോപാൽ പറഞ്ഞത്. അൻവറുമായി സംസാരിച്ചാൽ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് സതീശൻ ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസ് നേതാക്കൾ എന്നോട് പറഞ്ഞത്. ഇനി എനിക്ക് വേണ്ടി ആരോടും സംസാരിക്കേണ്ടായെന്ന് ഞാൻ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു. അദ്ദേഹത്തോട് എനിക്ക് വലിയ കടപ്പാടുണ്ട്. ലോകത്ത് ആരും കേട്ടിട്ടില്ലാത്ത സംഗതിയാണ് അസോഷ്യേറ്റഡ് മെമ്പർ. എന്നിട്ടും ഞാൻ സഹകരിച്ചു. ഞാൻ നയം വ്യക്തമാക്കണമെന്നാണ് സതീശൻ ഇപ്പോൾ പറയുന്നത്. തൽക്കാലം ഞാൻ നയം വ്യക്തമാക്കുന്നില്ല.