വന്ദേഭാരത് എക്‌സ്‌പ്രസിൽ ആര്‍എസ്എസ് ഗണഗീതം പാടിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

വന്ദേഭാരത് എക്‌സ്‌പ്രസിൽ ആര്‍എസ്എസ് ഗണഗീതം പാടിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിദ്യാർഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.

എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു.ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യൻ റെയിൽവേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആർഎസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയിൽവേ ആദ്യം പിൻവലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്സിൽ റീപോസ്റ്റ് ചെയ്തു. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയിൽവേ തങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച വീഡിയോ ആണ് ഇംഗ്ലീഷ് തർജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

Leave a Reply