ന്യൂഡൽഹി: മകന്‍ ശുചിമുറിയ്ക്കുള്ളില്‍ കുടുങ്ങിപ്പോയതിനെക്കുറിച്ച് റീല്‍ ചിത്രീകരിച്ച് പങ്കുവെച്ച് അമ്മ. കുഞ്ഞിനെ രക്ഷിക്കലാണോ അതോ അതിനെയും കണ്ടന്റാക്കി മാറ്റുകയായിരുന്നോ പ്രധാനമെന്ന ചോദ്യവുമായി സാമൂഹികമാധ്യമ ഉപയോക്താക്കള്‍. ബ്ലോഗറായ മമത ബിഷ്ടാണ് വീഡിയോ പങ്കുവെച്ച് വിമർശനങ്ങൾക്ക് ഇരയായത്.
മകന്‍ അബദ്ധത്തില്‍ ശുചിമുറിയില്‍ കുടുങ്ങിയതിന്റെയും പിന്നാലെ രക്ഷിക്കുന്നതിന്റെയും ഇത്തരത്തില്‍ സംഭവിക്കാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നതിന്റെയും വീഡിയോയാണ് മമത ബിഷ്ട് പങ്കുവെച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
മകന്‍ ശുചിമുറിയ്ക്കുള്ളില്‍ കയറി അബദ്ധത്തില്‍ പൂട്ടുവീണുപോയി. നിര്‍ത്താതെ കരയുകയാണ്. അവന്‍ വല്ലാതെ പേടിച്ചിരിക്കുകയാണ്, ഞാനും. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നീട് ഞാന്‍ എന്റെ അയല്‍ക്കാരിയെ വിളിച്ചുവെന്നും മമത വീഡിയോയില്‍ പറയുന്നത് കാണാം.
പൂട്ട് തുറക്കാൻ മമത പലതവണ ആവശ്യപ്പെടുന്നുണ്ടെങ്കിലും കുട്ടിക്ക് അതിന് കഴിയുന്നില്ല. ശുചിമുറിക്കുള്ളിൽ നിന്നുള്ള കുട്ടിയുടെ കരച്ചിലും ആശങ്കയോടെ നിൽക്കുന്ന മമതയുമാണ് ദൃശ്യങ്ങളുടെ ആദ്യഭാഗത്ത്. വാതിൽ തുറക്കാനുള്ള മമതയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. അയൽക്കാരി ഒരു കോണിയുമായി എത്തി ബാത്ത്‌റൂമിന്റെ ജനലിലൂടെ നീളമുള്ള ഒരു ഉപകരണം ഉപയോഗിച്ച് പൂട്ട് തുറന്ന് കുട്ടിയെ രക്ഷിക്കുന്ന രംഗമാണ് പിന്നീട് വീഡിയോയിലുള്ളത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നും നിങ്ങള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് മമത വീഡിയോ അവസാനിപ്പിച്ചത്.
എന്നാല്‍ കുഞ്ഞ് ശുചിമുറിയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വീഡിയോ എടുക്കാന്‍ സമയം കിട്ടിയോ, കുട്ടിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിക്കാന്‍ പോയത് അത്യന്തം ഞെട്ടിച്ച പ്രവൃത്തിയായിരുന്നു തുടങ്ങി നിരവധിയാളുകളാണ് മമതയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ചിലര്‍ മമതയെ ന്യായീകരിക്കുന്നുമുണ്ട്.

