ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിർത്തല്‍ നിർദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഹമാസിന്റെ സൈനിക,ഭരണശേഷികള്‍ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ഗസ്സയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയും ചെയ്യുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
അതേസമയം വെടിനിർത്തല്‍ നിർദേശം അംഗീകരിക്കണമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് നെതന്യാഹുവിനോട് അഭ്യർഥിച്ചു. ബൈഡന്റെ നിർദേശം അവഗണിക്കരുത്. ബന്ദികളുടെ മോചനം സാധ്യമാക്കുന്ന ഉടമ്ബടിക്കായുള്ള ബൈഡന്റെ ആഹ്വാനത്തിന് ചെവികൊടുക്കണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
വെടിനിർത്തല്‍ നിർദേശത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പിന്തുണച്ചു. ശാശ്വത സമാധാനത്തിനുള്ള യു.എസ് നിർദേശത്തെ പിന്തുണക്കുന്നുവെന്നും എല്ലാവരുടെയും സമാധാനത്തിനും സുരക്ഷക്കും മേഖലയിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മാക്രോണ്‍ എക്സില്‍ കുറിച്ചു.