മലപ്പുറം: പുത്തനത്താണിയില്‍ ലാപ്‌ടോപ്പും സ്‌കാനറും മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍. ആതവനാട് അമ്പലപ്പാറ സ്വദേശി ഷനൂപ് (39), കാരത്തൂര്‍ കൊടക്കല്‍ സ്വദേശി ഉമ്മര്‍ ഫാരിസ് (32) എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകൾ പ്രതികളുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളില്‍ പത്തോളം കേസുകളിലെ പ്രതിയാണ് ഷനൂപ്. ഇന്‍സ്‌പെക്ടര്‍ കെ സലിം, എസ് ഐ വൈശാഖ് കെ വിശ്വന്‍, എഎസ്ഐ വിശ്വന്‍ എസ്, സി പി ഒ ജംഷാദ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോട്ടക്കല്‍ സ്വദേശിയായ പരാതിക്കാരന്‍ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. പുത്തനത്താണി – തിരൂര്‍ റോഡ് ജങ്ഷനിലെ പള്ളിയിലാണ് യുവാവ് പോയത്. ആ സമത്ത് ബൈക്കില്‍ വെച്ചിരുന്ന സ്‌കാനറും ലാപ്‌ടോപ്പുമെടുത്ത് മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു. ഉടന്‍ തന്നെ പരാതിക്കാരന്‍ പൊലീസില്‍ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

