ഹുതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടണും

ഹുതികള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടണും

യെമന്‍: യെമനിലെ ഹൂതികള്‍ക്ക് നേരെ സൈനിക നടപടി ആരംഭിച്ച്‌ അമേരിക്കയും ബ്രിട്ടണും. ധമര്‍, സദാ എന്നിവയടക്കം ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം നടന്നു.ഹുതികള്‍ ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയതോടെയാണ് അമേരിക്കയുടേയും ബ്രിട്ടണിന്‍റെയും തിരിച്ചടി.

ഹമാസിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അറിയിച്ചാണ് ഹുതികള്‍ ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ വ്യാപക ആക്രമണം ആരംഭിച്ചത്. ഡിസംബര്‍ 19ന് ശേഷം 27 തവണ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തി.

ഇതോടെ പല കപ്പലുകളും പരമ്ബരാഗതമായി ഉപയോഗിച്ച്‌ വരുന്ന കപ്പല്‍പാത ഉപേക്ഷിക്കുകയും കൂടുതല്‍ ദൈര്‍ഘ്യമുള്ള പാതകളിലേക്ക് മാറുകയും ചെയ്തു. ഇത് ആഗോളതലത്തില്‍ ചരക്ക് നീക്കത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

ഈ സാഹചര്യത്തിലാണ് ഹൂതികള്‍ക്ക് നേരെ പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്. സംയുക്ത സൈനിക നടപടിയിലേക്ക് പോകുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം മന്ത്രിസഭാ അംഗങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും ബ്രിട്ടണും വന്‍ ആക്രമണം ആരംഭിച്ചത്.

യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും കപ്പലുകള്‍ ഉപയോഗിച്ചും ഒരേ സമയം ആക്രമണം നടക്കുകയാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും ആക്രമണം ശക്തമാണ്. തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Leave a Reply