ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകളായ ഇരുപത്തിരണ്ടുകാരിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി.
മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കി മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ അഞ്ചിനാണ് സംഭവം. ചികിത്സാര്‍ത്ഥം കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി (കെജിഎംയു) ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി ഇടയ്ക്ക് ഇവിടെ ചികിത്സയ്‌ക്കായി വരുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് ഫോണ്‍ ചാര്‍ജ് തീര്‍ന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ ചായക്കടക്കാരന്റെ സഹായം തേടി.
ആശുപത്രിയില്‍ എത്തുമ്ബോള്‍ പെണ്‍കുട്ടി സത്യമിശ്രയുടെ കടയില്‍ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അറിയാമെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാൻ ഇയാള്‍ യുവതിയെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലൻസിനടുത്തേക്ക് കൊണ്ടുപോയി. അല്‍പ്പം കഴിഞ്ഞ് യുവതി തിരിച്ചെത്തിയപ്പോള്‍ ആംബുലൻസ് അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും സത്യം മിശ്രയുടെ സഹായത്തോടെ യുവതി അന്വേഷിച്ചിറങ്ങി.
മിശ്ര യുവതിയെ കാറില്‍ ബരാബങ്കിയിലെ സഫേദാബാദ് പ്രദേശത്തെ ഒരു ധാബയിലേക്ക് കൊണ്ടുപോയി. കാറില്‍ മറ്റ് രണ്ട് പ്രതികളും ഉണ്ടായിരുന്നു. മൂവരും ചേര്‍ന്ന് യുവതിക്ക് ലഹരി കലര്‍ത്തിയ പാനീയം നല്‍കുകയും കാറില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് ഇന്ദിരാ നഗര്‍ ഏരിയയില്‍ ഇറക്കിവിടുകയുമായിരുന്നു.