പട്ന: വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. 24കാരിയാണ് യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്.
ഇയാളുടെ മുഖത്ത് ഗുരുതരമായ പൊള്ളലുകളുണ്ട്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. യുവതിയെ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു.
ആഡിഡൊഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ സിമാര്‍വാഡ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ടാക്സി ഡ്രൈവറായ 22കാരൻ ധര്‍മേന്ദ്ര കുമാറാണ് ആക്രമണത്തിനിരയായത്.
ധര്‍മേന്ദ്ര കുമാറും ആസിഡ് ആക്രമണം നടത്തിയ സരിത കുമാരിയും അയല്‍ക്കാരായിരുന്നു. ഇവര്‍ അഞ്ച് വര്‍ഷമാണ് അടുപ്പത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് രഞ്ജൻ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ധര്‍മേന്ദ്ര കുമാറിനെ യുവതി കാണാനായി വീട്ടിലേക്ക് വിളിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇയാള്‍ മടങ്ങുന്നതിനിടെയാണ് യുവതിയും മറ്റൊരാളും ചേര്‍ന്നാണ് ആസിഡൊഴിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് പ്രദേശത്തുള്ളവരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയെ ചൊവ്വാഴ്ച ഉച്ചക്ക് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് ധര്‍മേന്ദ്ര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി താൻ യുവതിയുമായി സംസാരിക്കാറുണ്ടെന്നാണ് യുവാവിന്റെ മൊഴി. അതേസമയം, വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് യുവാവിനെ താൻ ആക്രമിക്കാൻ കാരണമെന്ന് യുവതിയും മൊഴി നല്‍കിയിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിന്റെ മുഖം താൻ ആസിഡൊഴിച്ച് വികൃതമാക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.