ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻ കഞ്ചാവിനും മയക്ക് മരുന്നിനും അടിമയാണെന്ന് പ്രതിയുടെ മാതാവ്. പതിനെട്ട് വയസുമുതൽ ആലുവയിൽ കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്നു. ആലുവയിൽ വന്നത് മുതലാണ് മകൻ വഴിതെറ്റിയതെന്ന് അറിയില്ലെന്നും മാതാവ് പറയുന്നു. മകനെ ഒരുപാട് തവണ ഉപദേശിച്ചെങ്കിലും നന്നായില്ലെന്നും ക്രിസ്റ്റിന്റെ മാതാവ് ജ്യോതി പറഞ്ഞു.
2017 ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ക്രിസ്റ്റിൻ നാട്ടിൽ നിന്നും മുങ്ങിയത്. നിരവധി മോഷണകേസുകളിലും പ്രതിയാണ് ക്രിസ്റ്റിൻ. നാട്ടുകാരുമായും വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ലെന്നും ലഹരിമരുന്നിന് അടിമയാണെന്നും നാട്ടുകാർ പറയുന്നു.
ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടതിന് പിന്നാലെ പ്രതി ആലുവയിലെ ബാറിൽ മദ്യപിച്ച് ഇരിക്കുന്നത് കണ്ട ബാർ ജീവനക്കാർ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിനെ കണ്ട പ്രതി ഇറങ്ങി ഓടുകയും വെള്ളത്തിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയും ചെയ്തു.