‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ആഢംബരയാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി’: വി.ഡി.സതീശൻ

‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ആഢംബരയാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി’: വി.ഡി.സതീശൻ

കേരളത്തിലെ സാധാരണക്കാരുടെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ആംഢംബരയാത്രയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിനുള്ള സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവൽ പ്രശ്നങ്ങളും പരിഹരിക്കാത്ത സർക്കാർ, നവകേരള സദസിൽ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുകയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. 52 ലക്ഷം പേർക്ക് നാലുമാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. നിരാലംബരായ അവർ മരുന്ന വാങ്ങുന്നതിന് പോലും പണമില്ലാതെ ദുരിതത്തിലാണ്. ഇവരുടെ പ്രശ്നങ്ങൾ എന്നാണ് പരിഹരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
‘‘കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പിആർഎസ് വായ്‌പ നെൽകർഷകന് തീരാബാധ്യതയായിരിക്കുന്നു. നാളികേര കർഷകർ കടുത്ത അവഗണനയാണ് നേരിടുന്നത്. റബർ കർഷകന്റെ 250 രൂപ താങ്ങുവില എവിടെ? ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ ഒൻപതുലക്ഷം പേരാണ് കാത്തിരിക്കുന്നത്. വീട് ലഭിക്കുമെന്ന ഉറപ്പിൽ നിരവധി പേരാണ് കുടിലുകൾ പൊളിച്ചുമാറ്റി മാസങ്ങളായി പെരുവഴിയിലായത്. ശുചിമുറി പോലുമില്ലാത്ത നിരവധി പേരുടെ ദുരിതാവസ്ഥ നമ്മൾ കണ്ടതാണ്. വിലക്കയറ്റത്തിൽ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ എന്ന് എത്തിക്കും? സതീശൻ ചോദിച്ചു.
പാവപ്പെട്ട നിരവധി രോഗികളാണ് കാരുണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നിൽക്കുന്നത്. മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസിൽ സഞ്ചരിക്കുമ്പോൾ പാവപ്പെട്ട കെഎസ്ആർടിസി ജീവനക്കാരന്റെ പെൻഷനും ശമ്പളവും ആര് നൽകും? സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആഢംബരയാത്ര. ആഢംബര ബസിലെ കറങ്ങുന്ന കസേരയിൽ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാർ തൊഴുത് വണങ്ങി നിൽക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടിരുന്ന ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയോടാകും കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും. ജനസമ്പർക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയെന്ന് ആക്ഷേപിച്ച പിണറായി വിജയനും സിപിഎമ്മും ഉമ്മൻചാണ്ടിയെന്ന മനുഷ്യസ്‌നേഹിയോട് പരസ്യമായി മാപ്പ് പറയണം. ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ ഈ ആഢംബര യാത്രയെ കേരളീയർ അവജ്ഞയോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply