മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിൽ മുദ്രാവാക്യം ; വി ഡി സതീശനും ചെന്നിത്തലയും ഇടപെട്ട്നിശബ്ദരാക്കി

മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിൽ മുദ്രാവാക്യം ; വി ഡി സതീശനും ചെന്നിത്തലയും ഇടപെട്ട്നിശബ്ദരാക്കി

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിൽ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രസംഗിച്ചതിന് പിന്നാലെയാണ് സംസാരിക്കാൻ മുഖ്യമന്ത്രി എത്തിയത്.

മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റതിന് പിന്നാലെ സദസിലുണ്ടായിരുന്ന ചില പ്രവർത്തകർ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിക്കുകയായിരുന്നു. “ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞ് മരിച്ചെന്ന്” – എന്നീ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ചില പ്രവർത്തകർ മുദ്രാവാക്യം വിളി ഏറ്റെടുത്തതോടെ സംസാരിക്കാനാകാതെ മുഖ്യമന്ത്രി മൈക്കിന് മുന്നിൽ നിന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ പ്രവർത്തകരോട് നിശ്ബദരാകാൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. സദസിൽ നിന്ന് മുദ്രാവാക്യം വിളിയുയർന്നതോടെ വി ടി ബൽറാം ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ എഴുന്നേറ്റ് നിൽക്കുകയും പ്രവർത്തകരോട് നിശ്ബരാകാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രവർത്തകരോട് നിശബ്ദരാകാൻ വി ഡി സതീശൻ കൈ ഉയർത്തി ആവശ്യപ്പെടുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന എംഎം ഹസൻ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ടുവന്ന് പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ടതോടെയാണ് മുദ്രാവാക്യം വിളി അവസാനിച്ചത്.

രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ഒന്നിച്ചാണ് നിയമസഭയിൽ എത്തിയതെങ്കിലും തനിക്ക് തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാനായില്ല. എന്നാൽ ഉമ്മൻ ചാണ്ടി ആ ചുമതല ഭംഗിയായി നിറവേറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ പോലെ രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. ഇത്രയും തരം താണ രീതിയിൽ തന്നെ അതിക്ഷേപിച്ചവർക്കെതിരെ ഒരിക്കൽ പോലും മോശമായ രീതിയിൽ തിരിച്ചു ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ മഹത്വവും. വെറുപ്പിന്റെ പ്രചാരകരെ പോലും സ്നേഹം കൊണ്ട് മാത്രം നേരിട്ട രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു മനുഷ്യജീവിയോടും വെറുപ്പ് കാണിക്കാത്ത, ഒരാളെയും മോശം വാക്കുകളിലൂടെ അധിക്ഷേപിക്കാത്ത ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ഇന്ന് ഇതാ ഈ കേരള മണ്ണിനെ മുഴുവൻ കീഴടക്കിയിരിക്കുന്നുവെന്ന് കെപിസിസി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കെ സുധാകരൻ പറഞ്ഞു.

Leave a Reply