ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചാൽ നടപടി, കെബി ​ഗണേഷ് കുമാറിന് വക്കീൽ നോട്ടീസ്

ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചാൽ നടപടി, കെബി ​ഗണേഷ് കുമാറിന് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പ്രാചാരണത്തെ പ്രതിരോധിക്കാനുറച്ച് ബിജെപി നേതൃത്വം. ആർഎസ്എസിനെ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്ന താര പ്രചാരകർക്കെതിരെയാണ് ആദ്യം ബിജെപി രംഗത്ത് വരുന്നത്. താരപ്രചാരകരായ വ്യക്തികൾക്കെതിരെ തുടക്കത്തിൽ വക്കീൽ നോട്ടിസ് അയയ്ക്കും. വീണ്ടും ആർഎസ്എസിനെതിരെ പ്രചാരണം നടത്തുകയാണെങ്കിൽ മാന നഷ്ട കേസ് കൊടുക്കാനാണ് തീരുമാനം.

ഇതിന്റെ മുന്നോടിയായി കെബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. ഗാന്ധിവധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ ഏജൻസികളുടെയും കമ്മിഷന്റെയും റിപ്പോർട്ട് പ്രചരിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആർഎസ്എസ് ആണെന്നായിരുന്നു കെബി ഗണേഷ് കുമാർ പ്രസംഗിച്ചിരുന്നത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കൊല്ലം പട്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു പ്രസംഗം. കഴിഞ്ഞ ഏപ്രിലിൽ ടതുമുന്നണി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു കെബി ഗണേഷ് കുമാർ ഇത്തരത്തിൽ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. എതിർ രാഷ്ട്രീയസംഘടനകളിലെ താരപ്രസംഗകർ ഗാന്ധിവധത്തിൽ ആർഎസ്എസിനെ കൂട്ടിക്കെട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രാദേശിക നേതാക്കൾക്ക് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആർ.അരുൺ, അഡ്വ. കല്ലൂർ കൈലാസ്നാഥ് മുഖേനയാണു നോട്ടിസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply