അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം അര മണിക്കൂറോളം വൈകി. ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം, ഗാലറിയിൽ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് വൈകിയത്. ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം, 6.30ഓടെയാണ് ആരംഭിച്ചത്.
മത്സരത്തിനായി ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലിറങ്ങിയ താരങ്ങൾ, ആരാധക സംഘർഷത്തെ തുടർന്ന് തിരികെ കയറിയിരുന്നു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതോടെ, അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ തിരിച്ചെത്തുകയും ചെയ്തു.
ഗാലറിയിൽ അടിപൊട്ടിയതോടെ, സുരക്ഷ മുൻനിർത്തിയാണ് അർജന്റീന താരങ്ങളെ ഗ്രൗണ്ടിൽനിന്ന് മാറ്റിയത്. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് താരങ്ങളെ പുറത്തെത്തിച്ചത്. ഏതാണ്ട് 25 മിനിറ്റോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാനായത്. തുടർന്നാണ് അർജന്റീന താരങ്ങൾ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയത്. അവസാന യോഗ്യതാ മത്സരത്തിൽ ഇരു ടീമുകളും തോറ്റിരുന്നു. മത്സരം ഏകപക്ഷികമായ ഒരു ഗോളിന് അർജന്റീന ജയിച്ചു.