സംശയത്തെ തുടർന്ന്‌ പ്രസവം കഴിഞ്ഞ് 12-ാം ദിവസം ഭാര്യയെ കൊന്ന് പോലീസുകാരൻ

സംശയത്തെ തുടർന്ന്‌ പ്രസവം കഴിഞ്ഞ് 12-ാം ദിവസം ഭാര്യയെ കൊന്ന് പോലീസുകാരൻ

പതിനൊന്നുദിവസം മുന്‍പ് പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പോലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പോലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍വെച്ചാണ് ദാരുണമായ സംഭവമുണ്ടായത്. 11 ദിവസം മുന്‍പാണ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഹൊസ്‌കോട്ടിലെ വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ജോലിസ്ഥലത്തുനിന്ന് 230 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായ കോലാര്‍ സ്വദേശി കിഷോറും ബി.ടെക്ക് ബിരുദധാരിയായ പ്രതിഭയും കഴിഞ്ഞവര്‍ഷം നവംബര്‍ 13-നാണ് വിവാഹിതരായത്. ഇവരുടെ ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അരുംകൊല.
വിവാഹത്തിന് പിന്നാലെ കിഷോറിന് ഭാര്യയെ സംശയമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുടെ ഫോണ്‍കോളുകളും മെസേജുകളും ഇയാള്‍ പതിവായി പരിശോധിച്ചിരുന്നു. മെസേജ് അയച്ചത് ആര്‍ക്കാണ്, എന്താണ് പരിചയം, എന്താണ് സംസാരിച്ചത് തുടങ്ങിയ ചോദ്യങ്ങളും പതിവായിരുന്നു. കോളേജിലെ സഹപാഠികളായിരുന്ന യുവാക്കളുമായി ഭാര്യയ്ക്ക് അടുത്തബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവായിരുന്നു.
അടുത്തിടെയാണ് പ്രസവത്തിനായി പ്രതിഭ ഹൊസ്‌കോട്ടിലെ സ്വന്തം വീട്ടിലെത്തിയത്. 11 ദിവസം മുന്‍പ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞും പിറന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന പ്രതിഭയെ ഭര്‍ത്താവ് ഞായറാഴ്ച ഫോണില്‍വിളിച്ച് വഴക്കുപറഞ്ഞതായാണ് വിവരം. പ്രതിഭയുടെ കരച്ചില്‍ കണ്ട് അമ്മ കാര്യംതിരക്കിയപ്പോളാണ് ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് അമ്മ ഫോണ്‍ വാങ്ങി കിഷോറിന്റെ കോള്‍ കട്ടാക്കി. ഇനി കിഷോര്‍ വിളിച്ചാല്‍ ഫോണെടുക്കരുതെന്നും നിര്‍ദേശിച്ചു. കരച്ചിലും വിഷമവും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കുമെന്ന് പറഞ്ഞാണ് അമ്മ ഫോണെടുക്കുന്നത് വിലക്കിയത്.
പിറ്റേദിവസം രാവിലെ പ്രതിഭ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിന്റെ 150 മിസ്ഡ് കോളുകളാണ് കണ്ടത്. ഇതേക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് കിഷോര്‍ അപ്രതീക്ഷിതമായി ഹൊസ്‌കോട്ടിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതിഭയും കുഞ്ഞും ഒന്നാംനിലയിലെ മുറിയിലും അമ്മ ടെറസിലുമായിരുന്നു.
വീട്ടിലെത്തിയ കിഷോര്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന കീടനാശിനി കുടിച്ചു. തുടര്‍ന്നാണ് ഭാര്യയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. നിരന്തരം വാതിലില്‍ മുട്ടി ബഹളംവെച്ചതോടെ 15 മിനിറ്റിന് ശേഷമാണ് പ്രതി വാതില്‍തുറന്നത്. പുറത്തിറങ്ങിയ ഉടന്‍ ‘ഞാന്‍ അവളെ കൊന്നു’ എന്നായിരുന്നു ഇയാള്‍ ഭാര്യാമാതാവിനോട് പറഞ്ഞത്. പിന്നാലെ ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു.
വിഷം കഴിച്ച് അവശനായ പ്രതി പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലെത്തി സ്വയം ചികിത്സതേടുകയായിരുന്നു. ഇതിനകം ഹൊസ്‌കോട്ടെ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്ത് ആശുപത്രി വിട്ടാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply