ക്ലാസില്‍ വൈകി എത്തിയതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിയുടെ അടിയേറ്റ് അധ്യാപകന്‍ മരിച്ചു

ക്ലാസില്‍ വൈകി എത്തിയതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിയുടെ അടിയേറ്റ് അധ്യാപകന്‍ മരിച്ചു

ഭുവനേശ്വറിൽവിദ്യാര്‍ഥിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് അധ്യാപകന്‍ മരിച്ചു. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പി.കെ.എസ്.എസ്. ഡിഗ്രി കോളേജിലെ ലക്ചററായ അമിത് ബാരിക്കാണ് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2023 ഫെബ്രുവരി 22-നാണ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അമിതിന് ഗുരുതരമായ പരിക്കേറ്റത്. ഏഴുമാസമായി ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
വിദ്യാര്‍ഥി ക്ലാസില്‍ വൈകിവന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് അമിതിന്റെ ബന്ധുക്കള്‍ പ്രതികരിച്ചത്. കേസിലെ പ്രതിയായ വിദ്യാര്‍ഥി മിക്കദിവസവും ക്ലാസില്‍ വൈകിയെത്തുന്നയാളായിരുന്നു. ഫെബ്രുവരി 22-നും ഇയാള്‍ ക്ലാസിലെത്താന്‍ വൈകി. എന്നാല്‍, പ്രിന്‍സിപ്പലിനെ കണ്ടതിന് ശേഷം ക്ലാസില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു അധ്യാപകനായ അമിതിന്റെ നിര്‍ദേശം. ഇതിനുപിന്നാലെ വിദ്യാര്‍ഥി അധ്യാപകനുമായി തര്‍ക്കിച്ചു. ഇതിനിടെയാണ് മറ്റുവിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമിതിനെ ആദ്യം ഝര്‍സുഗുഡ ജില്ലാ ആശുപത്രിയിലും പിന്നീട് വിംസര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അധ്യാപകനെ മര്‍ദിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നും കോടതിയുടെ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു

Leave a Reply