സിഗ്‌നലില്‍ ഹോണ്‍ മുഴക്കി; നവദമ്പതികളുടെ കാര്‍ അടിച്ച് തകര്‍ത്ത് സിഐയുടെ മകന്‍

സിഗ്‌നലില്‍ ഹോണ്‍ മുഴക്കി; നവദമ്പതികളുടെ കാര്‍ അടിച്ച് തകര്‍ത്ത് സിഐയുടെ മകന്‍

കൊല്ലം കടവൂരില്‍ രാത്രി കാറില്‍ സഞ്ചരിക്കവെ നവദമ്പതികളെയും സഹോദരനെയും മദ്യലഹരിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തു. മങ്ങാട് സ്വദേശി അഖില്‍ രൂപ്, ജമിനി ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. ഹോണ്‍ മുഴക്കിയതിന്റെ പേരിലുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പൊലീസ്‌ ഉദ്യോഗസ്ഥതയുടെ മകൻ അടങ്ങുന്ന സംഘമാണ്‌ ആക്രമണം നടത്തിയത്‌.

പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. കാവനാട് നിന്ന് സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിക്ക് ശേഷം സ്വദേശമായ തിരുവനന്തപുരം മംഗലപുരത്തേക്ക് കാറില്‍ പോകുകയായിരുന്നു എഞ്ചിനിയറായ അമല്‍ ഷെഹുവും ഭാര്യ അഞ്ജലിയും അമലിന്റെ സഹോദരന്‍ സമലും. കാര്‍ ഓടിച്ചത് അഞ്ജലിയായിരുന്നു. വാഹനം കടവൂര്‍ സിഗ്‌നലിലെത്തിയപ്പോള്‍ പ്രതികളുടെ വാഹനം റോഡില്‍ കുറുകെ കിടന്നു. ട്രാഫിക് ലൈറ്റ് പച്ച കത്തിയിട്ടും എന്താണ് വാഹനം മുന്നോട്ടെടുക്കാത്തതെന്ന് ഹോണ്‍ അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന പ്രതികള്‍ വാക്കേറ്റവും അസഭ്യ വര്‍ഷവും നടത്തി പിന്തുടര്‍ന്നെത്തി കാര്‍ വട്ടമിട്ട് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ബോണറ്റില്‍ കയറിയിരുന്ന് മുന്‍വശത്തെ ചില്ല് തല്ലിത്തകര്‍ക്കുകയും ചെയ്‌തു.

ഇതിനിടെ കേസിലെ പ്രതിയും വനിത സിഐയുടെ മകനുമായ അഖില്‍ രൂപ് സ്റ്റേഷനുള്ളില്‍ വച്ചും കൊലവിളി നടത്തി. സ്ത്രീകള്‍ക്കെതിരായ ആക്രമണം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply