കോളേജിലെ ‘രഹസ്യം’ അറിയരുത്; ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു, കഴുത്തിൽ 30 തവണ കുത്തി; അമ്മയെ കൊന്ന് 23-കാരി

കോളേജിലെ ‘രഹസ്യം’ അറിയരുത്; ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു, കഴുത്തിൽ 30 തവണ കുത്തി; അമ്മയെ കൊന്ന് 23-കാരി

യു.എസില്‍ മൂന്നുവര്‍ഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സിഡ്‌നി പവല്‍(23) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ 28-ന് പ്രഖ്യാപിക്കും.
2020 മാര്‍ച്ചിലാണ് സിഡ്‌നി പവല്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. വിദ്യാര്‍ഥിനിയായിരുന്ന സിഡ്‌നി പവലിനെ കോളേജില്‍നിന്ന് പുറത്താക്കിയിരുന്നു. ഈവിവരം അമ്മ അറിയാതിരിക്കാനാണ് അമ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
അടുക്കളയില്‍ ഉപയോഗിക്കുന്ന ഫ്രൈയിങ് പാന്‍ കൊണ്ട് മര്‍ദിച്ചശേഷം കറിക്കത്തി കൊണ്ട് നിരവധി തവണ കുത്തിപരിക്കേല്‍പ്പിച്ചാണ് പ്രതി കൃതൃം നടത്തിയത്. ഏകദേശം മുപ്പതുതവണ പെണ്‍കുട്ടി അമ്മയുടെ കഴുത്തില്‍ കുത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് 50-കാരിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതിനിടെ, പ്രതി ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ നേരിടുന്ന രോഗിയാണെന്ന് വിചാരണയ്ക്കിടെ പ്രതിഭാഗം വാദിച്ചിരുന്നു. സംഭവസമയത്ത് പ്രതി രോഗാവസ്ഥയിലായിരുന്നുവെന്നും അതിനാലാണ് ഉറ്റസുഹൃത്തായി കരുതിയിരുന്ന അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. പ്രതിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ മനഃശാസ്ത്രജ്ഞന്‍ ഈ വാദങ്ങളെ തള്ളി. മാനസികരോഗിയാണെന്ന് നിയമത്തില്‍ നിര്‍വചിക്കുന്നരീതിയിലുള്ള പ്രശ്‌നങ്ങളൊന്നും സംഭവസമയത്ത് പ്രതിക്ക് ഇല്ലായിരുന്നുവെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. മാത്രമല്ല, രണ്ട് ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ആക്രമണം തുടര്‍ന്നതെന്ന് അസി. പ്രോസിക്യൂട്ടറും കോടതിയില്‍ പറഞ്ഞു. പാന്‍ ഉപയോഗിച്ചുള്ള ആക്രമണം നിര്‍ത്തിയശേഷം പ്രതി അടുക്കളയില്‍ പോയി കത്തിയെടുത്തു. പലതവണ കഴുത്തില്‍ കത്തികൊണ്ട് പരിക്കേല്‍പ്പിച്ചു. ഇത് ആസൂത്രിതമാണെന്നും ഒരാളെ അവസാനിപ്പിക്കാന്‍ ശ്രമിച്ചുള്ളതാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

Leave a Reply