കാസർഗോഡ് നാല് കിലോ കഞ്ചാവുമായി വീട്ടമ്മ എക്സൈസ് പിടിയിൽ

കാസർഗോഡ് നാല് കിലോ കഞ്ചാവുമായി വീട്ടമ്മ എക്സൈസ് പിടിയിൽ

കഞ്ചാവ് കേസില്‍ വീട്ടമ്മ എക്‌സൈസ് പിടിയില്‍. കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്റാ ബീവിയാണ് അറസ്റ്റിലായത്. പിടിയിലായ സ്ത്രീ നേരത്തെയും കഞ്ചാവ് കേസിൽ പ്രതിയാണ്. ഇവർക്ക് പുറമേ, കാറില്‍ കടത്തുകയായിരുന്ന MDMAയുമായി അമ്പലത്തറ പാറപള്ളി സ്വദേശികളായ രണ്ട് പേരും അറസ്റ്റിലായി. കുശാല്‍ നഗറില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് അട്ക്കയിലെ താമസ സ്ഥലത്ത് നിന്നും സുഹ്റാ ബീവിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു.

സർക്കിൾ ഇന്‍സ്പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തിവന്നത്. നേരത്തെ എന്‍ ഡി പി എസ് ആക്ട് കേസില്‍ പ്രതിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതിനിടയിൽ കാറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എംഡിഎംഎ യുമായി അമ്പലത്തറ പാറപള്ളി സ്വദേശികള്‍ കുശാല്‍നഗറില്‍ പിടിയിലായി. അമീര്‍ ടി.എം., മുഹമ്മദ് ഷബീര്‍ എന്നിവരാണ് മടിക്കേരി കുശാല്‍നഗറില്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply