ഓണക്കാലത്ത് ക്ഷേമ പെൻഷൻ 1762 കോടി രൂപ അനുവദിച്ചു സർക്കാർ

ഓണക്കാലത്ത് ക്ഷേമ പെൻഷൻ 1762 കോടി രൂപ അനുവദിച്ചു സർക്കാർ

3,200 രൂപ വീതം പെൻഷന്‍ ലഭിക്കുമെന്നും ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു
തിരുവനന്തപുരം: ഓണക്കാലത്ത് ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ച് ധനവകുപ്പ്. ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായുള്ള തുകയാണ് ധനവകുപ്പ് അനുവദിച്ചത്. ആകെ 1,762 കോടി രൂപയാണ് ഓണക്കാലത്ത് ക്ഷേമ പെൻഷൻ നൽകാനായി അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമാണ് അനുവദിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുമെന്നും ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ എടുക്കുന്നുണ്ട്. ഇതിനായി ഈമാസം 18 മുതൽ 28 വരെ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഓണം ഫെയർ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രിയാകും ഉദ്ഘാടനം ചെയ്യുകയെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കി. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയർ തുടങ്ങും. ശബരി മട്ടയരി, ആന്ധ്ര ജയ അരി ,പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്നും 5 രൂപ വില കുറവിൽ 5 ഉൽപന്നങ്ങൾ സപ്ലൈകോ പുതുതായി വിപണിയിൽ എത്തിക്കുമെന്നും മന്ത്രി വിവരിച്ചു. സബ്സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യ വസ്തുക്കളിൽ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളിൽ ഉള്ളതെന്നും ഈ ഒരു കാര്യം ചൂണ്ടികാണിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നത് മാധ്യമം ആണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply